ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 150-ൽ കൂടുതൽ സീറ്റുകളിൽ ജയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോണ്‍ഗ്രസ് മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ അമേഠിയില്‍ നിന്നു മത്സരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം ഗാസിയാബാദിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയ്ക്ക് എന്തായാലും ഇത്തവണ ജയിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'എത്ര സീറ്റുകള്‍ നേടുമെന്ന് ഞാൻ പ്രവചിക്കുന്നില്ല. 20 ദിവസം മുന്‍പ് വരെ അവർ 180 സീറ്റുകള്‍ നേടുമെന്നായിരുന്നു കരുതിയിരുന്നത് എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 150 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് തോന്നുന്നത്.'-രാഹുൽ ഗാന്ധി പറഞ്ഞു.
ഇലക്ടറൽ ബോണ്ടിനെയും ബിജെപിയുടെ അഴിമതിയെയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ചാംപ്യനാണ്. നോട്ടുനിരോധനവും ജിഎസ്ടിയും സാധാരണക്കാരന്റെ നടുവൊടിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ അദാനിയെ വളര്‍ത്താനാണ് മോദി ശ്രമിച്ചത്. അധികാരത്തിലെത്തിയാല്‍ യുപിയിലെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടി പുതിയ പദ്ധതികള്‍ കൊണ്ടുവരും' രാഹുല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ഇത് പ്രത്യയശാസ്ത്രത്തിൻ്റെ തെരഞ്ഞെടുപ്പാണെന്നും ഒരു വശത്ത് ഭരണഘടന സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ മറുവശത്ത് ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഉത്തർപ്രദേശിൽ 17 സീറ്റില്‍ കോണ്‍ഗ്രസ്സും 63 സീറ്റുകളില്‍ എസ്പിയും സഖ്യത്തിലെ മറ്റു പാർട്ടികളുമാണ് മത്സരിക്കുന്നത്.