കൊല്‍ക്കത്ത: അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേരുകളുമായി പശ്ചിമ ബംഗാൾ സർക്കാർ. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനായ എന്നുമാണ് പുതുതായി നല്‍കിയ പേരുകള്‍. പേരു മാറ്റം സംബന്ധിച്ചുള്ള രേഖകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി. ഇരു സിംഹങ്ങളും ഇപ്പോള്‍ പശ്ചിമ ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലാണുള്ളത്.
കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ചാല്‍ പുതിയ പേരുകളിലായിരിക്കും സിംഹങ്ങൾ ഇനി അറിയപ്പെടുക. ഈ സിംഹങ്ങള്‍ ജന്മം നല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥാനത്തും ഈ പെരുകളാകും രേഖപ്പെടുത്തുക. പക്ഷേ ഈ പേരുകള്‍ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും കഴിയും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ നല്‍കിയതിനെ കൊല്‍ക്കത്ത ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിഎച്ച്പിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജി വിമര്‍ശിച്ചത്. ദൈവത്തിന്‍റെയും പുരാണ നായകന്മാരുടെയും പേരുകള്‍ മൃഗങ്ങള്‍ക്കിടുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. വിവാദങ്ങള്‍ ഒഴിവാക്കാനായി പേരുകള്‍ മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഫെബ്രുവരി 13-നായിരുന്നു ത്രിപുരയില്‍ നിന്ന് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. നേരത്തെ തന്നെ ഇവരുടെ പേരുകള്‍ സീത, അക്ബര്‍ എന്നായിരുന്നു. ആ പേരുകള്‍ മാറ്റാതെ തുടര്‍ന്ന് പോയെന്നായിരുന്നു വനം വകുപ്പിന്‍റെ വിശദീകരണം. അക്ബര്‍ സിംഹത്തെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മത വികാരം വ്രണപ്പെടുമെന്നായിരുന്നു വിഎച്ച്പിയുടെ വാദം. സംഭവം വിവാദമായപ്പോള്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനെ ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവര്‍ ഒരേ ചുറ്റുപാടുകളില്‍ കഴിഞ്ഞത് കൊണ്ടാണ് രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവന്നത്.