ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നെസ്‌ലെയുടെ സെറിലാക് അടക്കമുളള ബേബി ഫുഡുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. സ്വിസ് ഇന്‍വെസ്റ്റിഗേറ്റീവ് ഒര്‍ഗനൈസേഷനായ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ് വര്‍ക്കും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം, യുകെ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ വികസിത രാജ്യങ്ങളില്‍ വില്‍ക്കുന്ന ഇതേ ഉത്പ്പന്നങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നില്ലെന്നും പബ്ലിക് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വില്‍ക്കുന്ന നെസ്‌ലെ ബേബി ഫുഡ് ഉത്പന്നങ്ങളുടെ സാമ്പികളുകള്‍ ബെല്‍ജിയന്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. നെസ്‌ലെയുടെ ബേബി ഫുഡിലും പാലിലും ധാന്യപ്പൊടിയിലും പഞ്ചസാരയും തേനും ചേര്‍ക്കുന്നത് അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകിന്റെ ഓരോ സ്പൂണിലും മൂന്ന് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എത്യോപിയയിലും തായ്‌ലന്‍ഡിലും വില്‍ക്കുന്ന സെറിലാകില്‍ ഒരു സ്പൂണില്‍ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതേ ഉത്പന്നം യുകെയിലും ജര്‍മ്മനിയിലും ഒട്ടും പഞ്ചസാര ചേര്‍ക്കാതെയാണ് വില്‍ക്കുന്നത്. സെറിലാകിന്റെ പാക്കറ്റിന് പുറത്ത് പക്ഷെ പഞ്ചസാര ചേര്‍ക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നതുപോലുമില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2022-ല്‍ കുട്ടികള്‍ക്കുളള ഭക്ഷ്യ ഉത്പ്പന്നങ്ങളില്‍ പഞ്ചസാരയും മധുരവും കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. കുഞ്ഞുങ്ങള്‍ക്കുളള ഭക്ഷണങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നത് അപകടമാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. നവജാത ശിശുകള്‍ക്ക് സ്ഥിരമായി മധുരം ശീലിക്കുമ്പോള്‍ അതിനോടുളള ആസക്തി വര്‍ധിക്കും. മുതിരുമ്പോള്‍ അത് പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുളള വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിക്കും.
അതേസമയം, കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഉത്പന്നങ്ങളില്‍ 30 ശതമാനം വരെ പഞ്ചസാര കുറച്ചിട്ടുണ്ടെന്നാണ് നെസ്‌ലെയുടെ വാദം. 2022-ല്‍ ഇന്ത്യയില്‍ നെസ്‌ലെ വിറ്റത് ഇരുപതിനായിരം കോടിയിലധികം രൂപയുടെ സെറിലാക് ഉത്പന്നങ്ങളാണ് എന്നാണ് കണക്ക്.