ഡല്‍ഹി: നരേന്ദ്ര മോദി അഴിമതിയുടെ സ്കൂള്‍ നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'മോദിയുടെ സ്കൂളില്‍ അഴിമതി ശാസ്ത്രമെന്ന വിഷയവും അതില്‍ എങ്ങനെ സംഭാവന നല്‍കണമെന്നുള്‍പ്പെടെയുള്ള പാഠങ്ങള്‍ അദ്ദേഹം വിശദമായി പഠിപ്പിക്കും.' എന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
'റെയ്ഡുകളിലൂടെ എങ്ങനെ സംഭാവനകള്‍ ശേഖരിക്കാം? സംഭാവനകള്‍ സ്വീകരിച്ചതിന് ശേഷം അതെങ്ങനെ കരാറുകളായി വിതരണം ചെയ്യാം. അഴിമതികാര്‍ക്കുള്ള മെഷീന്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം? ഏജന്‍സികളെ റിക്കവറി ഏജന്റുമാരാക്കി 'ജാമ്യവും ജയിലും' എങ്ങനെ കളിക്കാം എന്നീ പാഠങ്ങളെല്ലാം ആ സ്കൂളില്‍ പഠിപ്പിക്കുന്നു. ബിജെപി അഴിമതിക്കാരുടെ സങ്കേതമാണ്. അവര്‍ക്കെല്ലാം ഈ 'ക്രാഷ് കോഴ്സ്' നിര്‍ബന്ധമാണ്. ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ വരുന്ന സര്‍ക്കാര്‍ ആ സ്കൂള്‍ പൂട്ടിച്ച്, ഈ കോഴ്സ് എന്നത്തേക്കുമായി അവസാനിപ്പിക്കും'- രാഹുൽ ഗാന്ധി കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ബിജെപിയുടെ 400-ല്‍ കൂടുതല്‍ സീറ്റ് നേടുമെന്ന വാദം പൊളിഞ്ഞെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 'ബിഹാറിലെ ജനങ്ങൾ ബോധവാൻമാരാണ്. അവര്‍ ബിജെപിയെ പാഠം പഠിപ്പിക്കും. ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ നാല് സീറ്റിലും മഹാഗഡ്ബന്ധൻ വിജയിക്കും. ബിജെപിയുടെ '400 പ്ലസ്' സിനിമ ആദ്യ ദിനത്തില്‍ തന്നെ വന്‍ പരാജയമാണ്'- തേജസ്വി യാദവ് പറഞ്ഞു.
ഇത്തവണ ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരിക്കും. 2014-ലും 2019-ലും ബിജെപി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയിട്ടില്ല. അവരുടെ വ്യാജ വാഗ്ദാനങ്ങളും പ്രസ്താവനകളും കേട്ട് ജനങ്ങള്‍ മടുത്തിരിക്കുകയാണ്. ബിഹാറിന് പ്രത്യേക പദവിയും പ്രത്യേക പാക്കേജും നല്‍കുമെന്ന വാഗ്ദാനമാണ് തങ്ങള്‍ തന്നത്'- തേജസ്വി കൂട്ടിച്ചേർത്തു.
2019-ലെ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 മണ്ഡലങ്ങളില്‍ 39-ലും എന്‍ഡിഎ സഖ്യമായിരുന്നു വിജയിച്ചത്. വെറും ഒരു സീറ്റ് മാത്രമാണ് മഹാഗഡ്ബന്ധന് നേടാനായത്. ഇത്തവണ ഇന്ത്യ മുന്നണിയാണ് എൻ ഡി എയ്ക്കെതിരെ മത്സരിക്കുന്നത്.