ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ വെച്ച് കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി ഭാര്യ സുനിത കെജ്രിവാൾ. 'അദ്ദേഹം ഭക്ഷണം കഴിക്കുന്നത് വരെ ക്യാമറ നിരീക്ഷണത്തിലാണ്, ഡോക്ടറെ കാണാനുള്ള അനുമതിയില്ല, പ്രമേഹ രോഗിയായ കെജ്റിവാളിന് ഇന്‍സുലിന്‍ നല്‍കുന്നില്ല. ഇങ്ങനെ അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്'- സുനിത കെജ്രിവാൾ പറഞ്ഞു. റാഞ്ചിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അവർ.
'എന്‍റെ ഭര്‍ത്താവിനെ വധിക്കാനാണ് അവരുടെ ശ്രമം. അദ്ദേഹം ഭക്ഷണം കഴിക്കുന്നത് വരെ നിരീക്ഷിക്കുന്നത് എന്ത് നാണക്കേടാണ്. പ്രമേഹ രോഗിയായ അദ്ദേഹം 12 വര്‍ഷമായി ഇന്‍സുലിന്‍ ഉപയോഗിക്കുന്നുണ്ട്. ദിവസേന 50 യൂനിറ്റ് ഇൻസുലിൻ വേണം. പക്ഷേ ജയിലില്‍ ഇന്‍സുലിന്‍ നിഷേധിക്കുകയാണ്. വീഡിയോ കോള്‍ ചെയ്ത് ഡോക്ടറെ കാണാനുള്ള അനുമതിയില്ല'- റാലിയിൽ സുനിത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജന സേവനത്തിനായി ജോലി ഉപേക്ഷിച്ച ആളാണ് കെജ്രിവാൾ. ഡല്‍ഹിയില്‍ പാവപ്പെട്ടവര്‍ക്കായി സ്കൂളുകള്‍, മൊഹല്ല ക്ലിനിക്കുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്തു. ജനങ്ങളെ സേവിച്ചതിനാണ് അദ്ദേഹത്തെ ജയിലിലടച്ചിരിക്കുന്നത്. കെജ്രിവാളിനും ഹേമന്ദ് സോറനുമെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ല. ഇതെല്ലാം തീര്‍ത്തും ഏകാധിപത്യത്തിന്‍റെ തെളിവാണ്. ഇതിനെതിരെ നമ്മള്‍ പോരാടി വിജയിക്കും. കെജ്രിവാളും ഹേമന്ത് സോറനും പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കെജ്രിവാളിന് ഇന്‍സുലിന്റെ ആവശ്യമില്ലെന്നാണ് ജയില്‍ അധികൃതരുടെ വാദം. അദ്ദേഹം മാമ്പഴം, മധുരപലഹാരങ്ങൾ തുടങ്ങിയവ കൂടുതൽ കഴിച്ച് രോഗം വര്‍ധിപ്പിച്ച് ഇതുവഴി ജാമ്യം നേടാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ഇഡി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ ഭക്ഷണം വരെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കെജ്രിവാളിന്‍റെ വാദം. ഇതിനു മുന്‍പും സമാന ആരോപണങ്ങളുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. ജയിലില്‍ വെച്ച് കെജ്രിവാളിനെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എഎപി നേതാക്കളുടെ ആരോപണം.