യുവാക്കൾക്കായി മൂന്ന് വർഷത്തെ സൈനിക സേവനം നിർദേശിച്ച് കരസേന. ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്ന ഈ സേവനത്തിലൂടെ സൈനിക ജീവിതം എങ്ങനെയെന്ന് യുവാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് ആർമി ചീഫ് ജനറൽ എം.എം. നരവാനെ പറഞ്ഞു. ഇതുവഴി സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്ന് മാത്രമല്ല അതുമൂലമുണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകള്‍ കേന്ദ്രസര്‍ക്കാരിന് ഒഴിവാക്കാനാകുമെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വളണ്ടിയറായി സൈന്യത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും വേണ്ടിയാണ് ഈ പദ്ധതി.
പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഓഫിസർ തസ്തികയിലുള്ള 100 ഒഴിവുകളും, ജവാൻ തസ്തികയിലുള്ള 1000 ഒഴിവുകളും നികത്താൻ സാധിക്കും. പദ്ധതി വിജയകരമാണെങ്കിൽ ഒഴിവുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ആർമി വക്താവ് കേണൽ അമൻ അഹ്മദ് പറഞ്ഞു. രാജ്യം നേരിടാനിരിക്കുന്ന തൊഴിലില്ലായ്മയ്ക്കും ചെറിയ പരിഹാരമാകും ഇതെന്നാണ് കരുതുന്നത്. അതേസമയം, 'ടൂര്‍ ഓഫ് ഡ്യൂട്ടി' യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
നിലവില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥയില്‍ സൈന്യത്തില്‍ പ്രവേശിക്കുന്നവര്‍ 10 മുതല്‍ 14 വര്‍ഷത്തിന് ശേഷം വിരമിക്കും. തങ്ങളുടെ 30-ാം വയസില്‍ ഇവര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം വലിയൊരു തുകയാണ് ഇവര്‍ക്കായി പ്രതിരോധ മന്ത്രാലയം ചിലവിടുന്നത്. അതിനു പുറമേയാണ് ഇവരെ സൈനിക ജോലിക്ക് പ്രാപ്തരാക്കാനുള്ള പരിശീലനത്തിന്റെ ചിലവും. മൂന്നുവര്‍ഷത്തെ 'ടൂര്‍ ഓഫ് ഡ്യൂട്ടി' ആകുമ്പോള്‍ ചെലവ് കുത്തനെ കുറയ്ക്കാം എന്നാണ് പ്രതീക്ഷ.