ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉംപുൺ എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസം മുമ്പാണ് ന്യൂനമർദ്ദം രൂപം കൊണ്ടത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കനത്ത മഴക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദമാകുന്നതിനാൽ മീൻപിടിക്കാൻ പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.
അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്ഥാനം ഒഡീഷ തീരത്തെ പാരദ്വീപിന്1100 കിലോമീറ്റർ ദൂരെ കഴിഞ്ഞ ദിവസം എത്തിയിരുന്നു. 12 മണിക്കൂറിന് ശേഷം ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും. ആന്ധ്ര, ഒഡീഷ, ബംഗാൾ തീരങ്ങളിൽ അതിജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ കനത്ത മഴക്കും 95 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒഡീഷയിൽ 12 ജില്ലകളിലാണ് കനത്തമഴക്ക് സാധ്യതയുള്ളത്.