കോവിഡു കാലത്തും "ഓപ്പറേഷൻ ലോട്ടസ്സി "ലാണ് മോഡിയും അമിത്ഷായും. ചാക്കിട്ടുപിടുത്തവും കുതിരക്കച്ചവടവും ഒരു തുടർക്കഥ പോലെ തുടരുകയാണവർ. കോൺഗ്രസ്സിൽ നിന്നും എംഎൽഎമാർ ബിജെപിയിലേക്ക് ഒഴുകുകയാണ്. ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്നാണ് സൂചന. ആസന്നമായ രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ് ബിജെപി നേതൃത്വം കോൺഗ്രസുകാരായ എംഎൽഎമാരെ ചാക്കിട്ടുപിടുത്തം തുടങ്ങിയിരിക്കുന്നത്.
ഗുജറാത്തിൽ നിന്നും 3 കോൺഗ്രസ് എംഎൽഎ മാരെയാണ് ബിജെപിക്കാർ റിസോർട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചിരിക്കുന്നത്. ഒരു കാര്യം സമാധാനിക്കാം. എല്ലാവരെയും സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് നല്ലവരായ കുതിരകച്ചവടക്കാർ താമസിപ്പിച്ചിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറയുന്നത് തൻ്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ്. മഹാരാഷ്ട്രയിൽ പല കോൺഗ്രസ് എംഎൽഎമാരും വാലുപൊക്കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസ്സുകാരെ ചാക്കിട്ടു പിടിക്കാൻ വെളുത്തതും കറുത്തതുമായ പണമിറക്കി കളി തുടരുകയാണ് ബിജെപിക്കാർ. ഇന്ത്യൻ ജനാധിപത്യം കോർപ്പറേറ്റുകൾ ഒഴുക്കി കൊടുക്കുന്ന പണത്തിൽ മുങ്ങിത്താഴുകയാണ്. യാതൊരുവിധ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആദർശനിഷ്ഠയുമില്ലാത്ത കോൺഗ്രസ് രാഷട്രീയത്തിൻ്റെ ദുരന്തം മാത്രമായി ഇതു തള്ളിക്കളയാനാവില്ല. കോർപ്പറേറ്റ് പണവും വർഗീയതയും ചേർന്ന മോണിറ്ററിസ്റ്റ് നയങ്ങളും രാഷ്ട്രീയവും ജനാധിപത്യത്തിനും പാർലിമെൻ്ററി സംവിധാനങ്ങൾക്കും നേരെ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയാണിത്.