നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച ബഹിരാകാശ പേടകം വഴി സൂര്യന്‍റെ ഉത്തര-ദക്ഷിണ ധ്രുവങ്ങളുടെ ചിത്രങ്ങളെടുക്കാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട കൃത്യതയ്ക്കു വേണ്ടിയുള്ളതാണ് പുതിയ ദൗത്യം. സൂര്യനെ പരമാവധി അടുത്തുനിന്ന് പകർത്താൻ ഉദ്ദേശിച്ച് വികസിപ്പിച്ചെടുത്ത ക്യാമറ ഉപയോഗിച്ചാണ് ബഹിരാകാശ പേടകം ചിത്രങ്ങൾ പകർത്തുക.
കാലാവസ്ഥ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ എടുക്കാൻ പുതിയ ദൗത്യം സഹായിക്കുമെന്നാണ് നാസ - ഇഎസ്എ ശാസ്ത്രകാരൻമാരുടെ പ്രതീക്ഷ. ഇതിനായുള്ള ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം ഈ മാസം ഏഴിന് അമേരിക്കയിലെ കെയ്പ് കാനവറി സ്പേസ് സെന്‍ററിലാണ് നടന്നത്.
ഭൂമിയുടെ ഗുരുത്വാകർഷണ ബലതന്ത്രങ്ങളുടെ കാന്തികശക്തി ഉപയോഗിച്ച് പുറത്തു കടക്കുന്ന പേടകത്തിന് സൂര്യന്‍റെ പരമാവധി അടുത്തെത്താൻ കഴിയുമെന്ന് നാസ ശാസ്ത്രജ്ഞൻ ഹോളി ഗിൽബർട്ട് പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പ്രകൃതി പ്രതിഭാസങ്ങളുടെ പിന്നിൽ പ്രവർത്തിച്ച സൂര്യന്‍റെ പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ ഈ ചിത്രങ്ങൾ പ്രയോജനപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. സൂര്യപ്രതലത്തിലെ അതിശക്തമായ കാന്തിക വലയങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുമെന്ന പത്തൊൻപതാം നൂറ്റാണ്ടു മുതലുള്ള ശാസ്ത്ര ബോധ്യമാണ് ഇത്തരമൊരു നീക്കത്തിന് ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് 1843-ൽ ജർമ്മൻ ഊർജ്ജതന്ത്രജ്ഞനായ സാമുവൽ ഹെയ്ൻറിന്‍റെ നിഗമനങ്ങളും നിരീക്ഷണങ്ങളുമാണ് പുതിയ ദൗത്യത്തിന്റെ അടിസ്ഥാനം.
സൂര്യന്‍റെ ധ്രുവങ്ങളിലേക്ക് ആദ്യമായി വിക്ഷേപിച്ച യൂളിസസ് ബഹിരാകാശ പേടകത്തിന് പിന്നിലും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയുമായിരുന്നു. 2009-ൽ യൂളിസസ് പിൻവലിച്ചതിനു ശേഷം ഇരുവിഭാഗം ശാസ്ത്രജ്ഞൻമാർ ചേർന്നു നടത്തുന്ന ആദ്യ ബഹിരാകാശ പേടകത്തിന്‍റെ പറക്കലിനാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച കെയ്പ് കാനവെറൽ ബഹിരാകാശ കേന്ദ്രം സാക്ഷ്യം വഹിച്ചത്.