പാർലമെന്‍റ് ആക്രമണ (2001) കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു, ഇപ്പോൾ ഭീകരർക്കൊപ്പം പിടിയിലായ ഡി.വൈ.എസ്പി ദവീന്ദർ സിംഗിനുള്ള തീവ്രവാദി ബന്ധത്തെക്കുറിച്ച് നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ അത് ഗൗരവത്തോടെ അന്വേഷിയ്ക്കപ്പെട്ടില്ല. മാലെഗാവ് ഉൾപ്പെടെയുള്ള സ്ഫോടനങ്ങളിൽ അന്വേഷണം ചില സൈനിക ഉദ്യോഗസ്ഥരിലേക്ക് നീങ്ങിയതും ഡി.വൈ.എസ്പി ദവീന്ദർ സിംഗിന്‍റെ അറസ്റ്റുമുൾപ്പെടെ കൂട്ടിവായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിതരാവുന്നതോടെ പതിറ്റാണ്ടുകൾ നീണ്ട ഉദ്യോഗസ്ഥ- തീവ്രവാദി ബന്ധത്തിന്‍റെ ചുരുളഴിയുമെന്നാണ് രാജ്യസുരക്ഷാ മേഖലയിലെ വിദഗ്ദർ കരുതുന്നത്.
പാർലമെന്‍റ് ആകമണക്കേസ്, മക്കാ മസ്ജിദ്, മാലേഗാവ്, പുൽവാമ തുടങ്ങി പല തീവ്രവാദി ആക്രമണങ്ങളെയും വേറിട്ടൊരു ദിശയിൽ അന്വേഷണ വിധേയമാക്കാൻ പ്രേരിപ്പിക്കുന്ന, ഞെട്ടിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് ദവീന്ദർ സിംഗിന്‍റെ അറസ്റ്റ്. ജമ്മു കാശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്കൊപ്പം അറസ്റ്റിലായ ദവീന്ദർ സിംഗ്, ഭീകരരെ തന്‍റെ ഓദ്യോഗിക വസതിയിൽ താമസിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സയ്ദ് നവീദ് മുഷ്താഖ് ഉൾപ്പെടെ മൂന്ന് ഭീകരർക്കാണ് ശ്രീനഗറിലെ ബദാമി ബാഗ് കന്‍റോണ്‍മെന്‍റിനകത്തെ തന്‍റെ ഔദ്യേഗിക വസതിയിൽ താമസിക്കാൻ ഡി.വൈ.എസ്പി ദവീന്ദർ സിംഗ് സൗകര്യമൊരുക്കിയത്. ഇവിടെ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് ഭീകരർക്കൊപ്പം ശനിയാഴ്ച അയാള്‍ അറസ്റ്റിലായത്. ദവീന്ദറിന്‍റെ വീട്ടിലും വാഹനങ്ങളിലും നടത്തിയ പരിശോധനയിൽ എ.കെ.47 തോക്കുകളും മറ്റായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ശ്രീനഗര്‍ എയർപോർട്ട് സ്റ്റേഷൻ ഡി.വൈ.എസ്പി-യായി പ്രവർത്തിച്ചുവരികയായിരുന്നു ഇയാള്‍.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആളാണ് ദവീന്ദർ സിംഗ്. കീഴടങ്ങാനെത്തിയ ഭീകരർക്കൊപ്പമാണ് താനെത്തിയതെന്നും ഇവരെ ഉപയോഗപ്പെടുത്തി ഉന്നത തീവ്രവാദി നേതാക്കളിലേക്കെത്താനുള്ള ശ്രമങ്ങളിലായിരുന്നുവെന്നുമൊക്കെയുള്ള വാദങ്ങൾ തുടക്കത്തിൽ ദവീന്ദര്‍ നിരത്തിയെങ്കിലും അതൊന്നും അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. കീഴടങ്ങി സമാധാന ജീവിതത്തിലേക്കു തിരിച്ചുവരാൻ ശ്രമിച്ച അഫ്സൽ ഗുരുവിനെ ദവീന്ദർ നിരന്തരം ബ്ളാക് മെയിൽ ചെയ്തിരുന്നതായും കൊടിയ പീഢനങ്ങൾക്ക് ഇരയാക്കിയിരുന്നതായും അഫ്സല്‍ ഗുരുവിന്‍റെ ഭാര്യ തബസ്സും ആരോപിച്ചു.
കാലിൽ ഏറ്റുമുട്ടലിനിടയിൽ കിട്ടിയ മുറിപ്പാടുകളുമായി നടക്കുന്ന ഈ മുൻ പൊലീസ് ഉദ്യോഗസ്ഥനെ രാജ്യം ആദരിച്ചത് ഭീകരവാദ വിരുദ്ധ പ്രവർത്തനത്തിനാണ്. ജമ്മു കശ്മീർ പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുമായി ചേർന്ന് ഭീകരവാദികള്‍ക്കെതിരായ ഒട്ടേറെ ഓപറേഷനുകളില്‍ പങ്കാളിയായിരുന്നു ഇയാള്‍. ഇതുവരെ ദവീന്ദർ രാജ്യത്തിനായി ചെയ്ത സേവനങ്ങളെല്ലാം സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.