പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകൾ മറയാക്കാൻ ചൈനയെ അനുവദിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം.
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാല്പര്യം മുന്നില്‍വേണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. 'കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ല. രാജ്യത്തിന് വേണ്ടിയാണ് ധീര സൈനികർ ജീവത്യാഗം ചെയ്തത്. അവരുടെ വീരമൃത്യു വെറുതെയാകരുത്. സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനങ്ങൾ ചരിത്രപരമായിരിക്കും' -അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണമെന്നും, മോദി അവസരത്തിനൊത്ത് ഉയരണമെന്നും മന്‍മോഹന്‍സിങ് കത്തിലൂടെ മുന്നറിയിപ്പ് നല്‍കി.