പ്രവാസികൾക്ക് ട്രൂനാറ്റ് കോവിഡ് പരിശോധന അപ്രായോഗികമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതായി വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന അറിയിച്ചത്.
കേരളത്തിലേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കു കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതു വിവാദമായതിനു പിന്നാലെ കോവിഡ് പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് തിരികെ വരാന്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. കൂടാതെ, ഓരോ രാജ്യങ്ങളും ഇതുസംബന്ധിച്ച് സ്വീകരിച്ചുവരുന്ന നിലപാടുകളും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കോവിഡ് പോസിറ്റീവ് ആയവരില്‍ നിന്നും വിമാനത്തില്‍ വെച്ച് മറ്റുള്ളവരിലേക്ക് പകരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനാല്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ പ്രത്യേക വിമാനത്തില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ചെലവ് കുറഞ്ഞ, ഒരു മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയാണ് കേരളം മുന്നോട്ടുവെച്ചത്.