ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സിലബസ് വെട്ടിച്ചുരുക്കുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ അറിയിച്ചു.വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനാണ് സംസ്ഥാന സർക്കാർ ഈ നടപടി സ്വീകരിച്ചത്.
ലോക്ഡൗൺ സമയത്ത് സംസ്ഥാനത്ത് സ്കൂളുകൾ അടച്ചിരുന്നതിനാൽ ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സംസ്ഥാന സർക്കാർ മതിയായ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. സിബിഎസ്ഇയുടെ മാതൃക പിന്തുടർന്ന് ഹരിയാനയിലെ സ്കൂൾ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകളിൽ 2020-21 ലെ അക്കാദമിക് സെഷന്റെ സിലബസ് കുറയ്ക്കാനാണ് സർക്കാർ തീരുമാനം.
ഗുരുഗ്രാം, എസ്‌സിആർടി എന്നിവ ഏകോപിപ്പിച്ച് ഒരു കമ്മിറ്റി രൂപീകരിക്കാണമെന്നും ഇക്കാര്യത്തിലെ എല്ലാ സാധ്യതകളും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിർദ്ദേശം സമർപ്പിക്കാണമെന്നും ഹരിയാന സ്കൂൾ വിദ്യാഭ്യാസ ബോർഡിന് മന്ത്രി നിർദേശം നൽകി. ഇതുവരെ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി പഠിപ്പിച്ച സിലബസും അവർക്ക് പ്രയോജനപ്പെടുത്തുന്നതിനായി സിലബസിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കുമേൽ അക്കാദമിക് സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആവശ്യമായ വിദ്യാഭ്യാസം തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.