അയോദ്ധ്യയിൽ നിർമ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിന് അഞ്ച് താഴികക്കുടങ്ങളോടൊപ്പം 161 അടി ഉയരമുള്ള രൂപകൽപന തയ്യാറാക്കി. റാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ യോഗത്തിലാണ് പുതിയ രൂപകൽപ്പനയ്ക്ക് അന്തിമ രൂപം നൽകിയത്. ചന്ദ്രകാന്ത് സോംപുരയാണ് വാസ്തുശില്പി.
ചന്ദ്രകാന്ത് സോംപുര തന്റെ ഡ്രോയിംഗ് ബോർഡിൽ രാമക്ഷേത്രത്തിന്റെ രൂപം വരച്ചുവെച്ചിട്ട് 30 വർഷത്തോളമായി.1990ലാണ് ചന്ദ്രകാന്ത് സോംപുര ആദ്യമായി അയോദ്ധ്യ സന്ദർശിച്ചത്. വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) തലവൻ അശോക് സിങ്കാലിനൊപ്പം ആയിരുന്നു സന്ദർശനം. അയോദ്ധ്യ തർക്കഭൂമി ഒരു സൈനിക ക്യാമ്പിനോട് സാമ്യമുള്ളതായിരുന്നെന്ന് സോംപുര ഓർത്തു.
"അളവെടുക്കുന്ന ഉപകരണങ്ങളൊന്നുമില്ലാതെ എനിക്ക് അകത്തേക്ക് പോകേണ്ടിവന്നു, എന്റെ കാലടികളുടെ കണക്കെടുത്താണ് ശ്രീകോവിലിന്റെ അളവുകൾ നിശ്ചയിച്ചത്,” അദ്ദേഹം പറഞ്ഞു. പള്ളി നശിപ്പിക്കാതെ ഒരു രാമക്ഷേത്രം പണിയാൻ കഴിയുമോ എന്ന് അന്തരിച്ച പ്രധാനമന്ത്രി പി വി നരസിംഹറാവു വിളിച്ച് ചോദിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 200 ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ഷേത്ര പദ്ധതി ഓഗസ്റ്റ് 5 ന് ഭൂമി പൂജയോടെ ഉദ്ഘാടനം ചെയ്യാനിരിക്കെ, സോംപുരമാർക്ക് ഇത് ആശ്വാസം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് സോംപുരകൾ കണക്കാക്കുമ്പോഴും കൊവിഡ് 6-8 മാസം കൂടി സമയപരിധി പിന്നോട്ട് കൊണ്ടുപോയേക്കുമെന്ന് അവർ ഭയപ്പെടുന്നുമുണ്ട്.