കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവെക്കാൻ ഉത്തരവ്. വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് തീരുമാനം എടുത്തത്. കരിപ്പൂരിലേക്ക് സർവീസ് നടത്തുന്ന സൗദി എയർലൈൻസിനാണ് ഡിജിസിഎ നിർദ്ദേശം നൽകിയത്. കരിപ്പൂരിൽ നിന്ന് സൗദി എയർലൈൻസ് മാത്രമാണ് സർവീസിന് വലിയ വിമാനങ്ങൾ ഉപയോഗിക്കുന്നത്. വലിയ വിമാനങ്ങൾക്കുള്ള നിരോധനം എത്രകാലത്തേക്കാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഉത്തരവിൽ മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കരിപ്പൂർ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡിജിസിഎ സംഘം അന്വേഷണം തുടരുകയാണ്. വിമാനത്താവളത്തിലും റൺവെയിലും സംഘം ഇന്ന് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് സർവീസ് നിർത്തിവെക്കാൻ ഉത്തരവിട്ടത്. ടേബിൾ ടോപ്പ് വിമാനത്താളവത്തിന്റെ റൺവെയുടെ നീളം സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്.
കരിപ്പൂർ വിമാനാപകടത്തില്‍ 19 പേരാണ് മരിച്ചത്. 15 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റു. 3 പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ വിമാനത്തിലുണ്ടായിരുന്നത് 190 പേരാണ്. യാത്രക്കാരില്‍ 10 പേര്‍ കുട്ടികളായിരുന്നു.കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി, മഞ്ചേരി മെഡിക്കല്‍കോളേജ്, ആശുപത്രി, ഫറോക്ക് ക്രസന്റ് ആശുപത്രി, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍, കൊണ്ടോട്ടി റിലീഫ് ആശ്പത്രി, മേഴ്സി ആശുപത്രി, മൈത്ര തുടങ്ങിയ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
വന്ദേ ഭാരത് ദൌത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ 9- 1344 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് അപകടത്തില്‍ പെട്ടത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. 30 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.മംഗലാപുരം അപകടത്തിനു സമാനമായ അപകടമാണ് ഉണ്ടായിരിക്കുന്നത്. വിമാനം രണ്ടായി പിളര്‍ന്നു. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. അപകടം നടക്കുമ്പോള്‍ വിമാനത്താവള പരിസരത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.