കായംകുളത്ത് സിപിഎം പ്രവർത്തകൻ വൈദ്യൻ വീട്ടിൽ സിയാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയും കോൺഗ്രസ് നേതാവും അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ മുജീബാണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇയാൾ കോട്ടയത്തേക്ക് കടക്കുകയായിരുന്നു. സിയാദിനെ വെട്ടിയ ശേഷം കോയിക്കപ്പടി തുണ്ടിയിൽ രജീനെയും മുജീബ് ആക്രമിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം മുജീബിനെ രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ് നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു . കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായി കാവിൽ നിസാമിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകത്തിന് ശേഷം പ്രതി മുജീബിനെ നിസാം സ്കൂട്ടറിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കോൺഗ്രസ് മറുപടി പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
സിപിഎം എംസിഎം ബ്രാഞ്ച് അംഗമായ സിയാദ് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് കുത്തേറ്റ് മരിച്ചത്. കായംകുളം ഫയർസ്റ്റേഷന് സമീപം റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് സിപിഎം ഹർത്താൽ ആചരിച്ചു.