പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർത്ഥന മാനിച്ചാണ് ഇന്റര്‍പോള്‍ നടപടി. ന്യൂയോർക്കിൽ 30 മില്യൺ യുഎസ് ഡോളറിന്റെ രണ്ട് അപ്പാർട്മെന്റകൾ വാങ്ങിയതിലെ ഗുണഭോക്താവെന്ന പേരിലാണ് ഇവര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രത്തില്‍ ആമിയുടെ പേര് ചേര്‍ത്തിരുന്നു. അത്തരമൊരു നോട്ടീസ് അയച്ചുകഴിഞ്ഞാൽ, ഇന്റർപോൾ തങ്ങളുടെ 192 അംഗ രാജ്യങ്ങളില്‍ എവിടെയെങ്കിലും പ്രതി ഉണ്ടെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യണമെന്നാണ് നിയമം. അത് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണ്.
2018 ൽ ബാങ്ക് തട്ടിപ്പ് കേസ് പുറത്തുവന്ന ഉടൻ നിരവ് മോദി രാജ്യം വിട്ടിരുന്നു. നാടുകടത്തുന്നതിനു മുന്നോടിയായാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നത്. സമാന നോട്ടിസുകൾ നീരവ് മോദിക്കെതിരെയും നിലവിൽ ബൽജിയൻ പൗരനായ സഹോദരൻ നെഹാൽ, സഹോദരി പുർവി എന്നിവർക്കെതിരെയും പുറപ്പെടുവിച്ചിട്ടുണ്ട്.