ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം ചുമത്തിയ കുറ്റം അലഹബാദ് ഹൈക്കോടതി തള്ളി. അദ്ദേഹത്തെ നിയമവിരുദ്ധമായാണ് തടവില്‍ വച്ചിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേശീയ സുരക്ഷാ നിയമം ചുമത്തി 2020 ജനുവരി 29-നാണ് കഫീൽ ഖാനെ ഉത്തർപ്രദേശിലെ മഥുര ജയിലിലിലടച്ചത്.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പരിസരത്തുവെച്ച്, ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നുവെന്നും, അത് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ആരോപിച്ചുകൊണ്ടായിരുന്നു ഐപിസിയുടെ 153(A) വകുപ്പ് ചുമത്തി കഫീൽ ഖാനെ അറസ്റ്റു ചെയ്തത്.
ഓഗസ്റ്റ് പകുതിയോടെ യുപി സർക്കാർ ഖാന്റെ തടങ്കൽ കാലാവധി മൂന്നുമാസം കൂടി നീട്ടിയിരുന്നു. അത് അന്യായമാണെന്നും തന്‍റെ മകനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഖഫീല്‍ ഖാന്റെ ഉമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിച്ചത്.