കോൺഗ്രസ് നേതാവ് ജി ലീനയുടെ തിരുവനന്തപുരം വീട് ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. നിഖിൽ ക്യഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് ശ്രീകുമാറും അക്രമണത്തിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. നിഖിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സെപ്റ്റംബർ 2 ന് പുലർച്ചെ 2 മണിക്കാണ് ലീനയുടെ മുട്ടത്തറയിലെ വീട് ആക്രമിക്കപ്പെടുന്നത്. വെഞ്ഞാറമൂട് കൊലപാതകത്തിന് പ്രതികാരമായി സിപിഎംകാരാണ് വീട് ആക്രമിച്ചെന്നായിരുന്നു ആരോപണം. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. അഞ്ചാമത്തെ തവണയാണ് ലീനയുടെ വീട് ആക്രമിക്കപ്പെട്ടതെന്നായിരുന്നു ആരോപണം. 15 വർഷം മുമ്പ് സിപിഎമ്മിൽ നിന്ന് രാജിവെച്ചാണ് ലീന കോൺഗ്രസിൽ ചേർന്നതിൽ. ഇതിന്റെ പ്രതികാരമായാണ് സിപിഎം തന്നെ ആക്രമിക്കുന്നതെന്നായിരുന്നു ലീനയുടെ ആരോപണം. ആക്രമണത്തിൽ ലീനക്ക് നിസാര പരിക്കേറ്റിരുന്നു.
ലീന യുടെ വീട് ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ സിപിഎമ്മിനെതിരെ ആരോപണവുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ ലീനയുടെ വീട് സന്ദർശിച്ചു. സിപിഎം നേതാക്കളുടെ അറിവോടെയാണ് ആക്രമണമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.