യോഗി ആതിഥ്യനാഥ് സർക്കാറിന്റെ നിരന്തര വേട്ടയാടലിന് വിധേയനായ ഡോക്ടർ കഫീൽ ഖാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയേക്കും. കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് കഫീൽ ഖാൻ ഒരുങ്ങുന്നത്. ബുദ്ധിമുട്ടേറിയ കാലത്ത് എഐസിസി ജനറൽ സെക്രട്ടറിയാണ് തന്നെ പിന്തുണച്ചതെന്ന് കഫീൽഖാൻ പറഞ്ഞിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരെ പ്രസംഗിച്ചതിന് യോഗി സർക്കാർ കഫീൽ ഖാനെ ദേശീയ സുരക്ഷ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് കഫീൽ ഖാൻ ജയിൽ മോചിതനായത്. ജയിൽ മോചിതനായ ശേഷം ജയ്പൂരിലാണ് അദ്ദേഹം താമസിക്കുന്നത്.
കഫീൽ ഖാൻ കോൺഗ്രസിലെത്തുന്നതിൽ നേതൃത്വവും പച്ചക്കൊടി കാണിച്ചിട്ടുണ്ട്. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. നിരന്തരം രാഷ്ട്രീയ വേട്ടയാടലിന് വിധേനാകുന്ന കഫീൽ ഖാന് കോൺഗ്രസ് പ്രവേശനം ഏറെ ആശ്വസമാകും. രാഷ്ട്രീയ പിന്തുണയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവും കഫീൽ ഖാനെ പുതിയ നീക്കത്തിന് കാരണമായിട്ടുണ്ട്.
ഖോരക്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാതെ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ കുറ്റക്കാരനാണെന്ന് ആരോപിച്ചാണ് ആദ്യം കഫീൽ ഖാനെ യുപി സർക്കാർ അറസ്റ്റ് ചെയ്തത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ കഫീൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. തുടർന്നാണ് പൗരത്വ വിരുദ്ധ നിയമത്തിനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് കഫീലിനെ ജയിലിൽ അടച്ചത്.