മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ എടനീർ മഠാധിപതി കേശവാനന്ദഭാരതി സ്വാമി (79) സമാധിയായി. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിന് പാർലമെന്റിന് പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി നേടിയെടുത്തത് കേശവാനന്ദ ഭാരതിയാണ്.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ 19ാംവയസ്സിൽ 1960 നവംബർ 14ന് ആണ് എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.
രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളിൽ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിനായി കേശവാനന്ദയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്നത്. ’Kesavananda Bharati Vs State of Kerala' എന്ന പേരിൽ ഇപ്പോഴും നിയമവൃത്തങ്ങൾക്കിടയിൽ അത് സുപരിചിതമാണ്. 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്‌കരണനിയമവും 1971-ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത്.
ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തതിനൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവും 1970 മാർച്ച് 21 ന് സമർപ്പിച്ച ഈ റിട്ട് ഹർജിയിൽ കേശവാനന്ദഭാരതി ഉയർത്തിയിരുന്നു.