മുംബൈ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ നടി കങ്കണ റനൗട്ട് ഇന്ന് മുംബൈയിൽ എത്തും. ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയായ കങ്കണ ഇന്ന് രാവിലെയാണ് ചണ്ഡീഗഡിൽ എത്തിയത്. ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ വൈ പ്ലസ് കാറ്റഗറി സുരക്ഷയുമായാണ് കങ്കണ വിമാനം ഇറങ്ങുക. 12 അംഗ സുരക്ഷാ ഭടന്മാരാണ് കങ്കണയെ അനുഗമിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് കങ്കണയെ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് ശിവസേനയുടെ മഹിള വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കങ്കണയെ പിന്തുണച്ച് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി. കങ്കണക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതവും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അതാവ്ളെ പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത് വിവാദമായിരന്നു. ഇതിന്റെ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് മുബൈയെ പാക് അധിനിവേശ കശ്മീരിനോട് തുലനം ചെയ്തും കങ്കണ ട്വിറ്ററിൽ അഭിപ്രായം പറഞ്ഞു. ഇതിനെ തുടർന്ന് കങ്കണയുടെ പ്രസ്താവനക്കെതിരെ ഭരണ കക്ഷിയായ ശിവസേന രംഗത്തെത്തി. മുംബൈയിൽ എത്തിയാൽ വനിതകളെ വിട്ട് തല്ലിക്കുമെന്നായിരുന്നു ഭീഷണി.
മയക്കുമരുന്നു ഉപയോഗിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുംബൈ നഗരത്തെ കങ്കണ റൗനൗട്ട് അപമാനിച്ചെന്ന വിവാദം നിലനിൽക്കെയാണ് കങ്കണക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം ആരോപണം തെളിയിച്ചാൽ മുംബൈയിൽ പിന്നീട് പ്രവേശിക്കില്ലെന്ന് കങ്കണ പ്രതികരിച്ചു. കങ്കണയുടെ മുംബൈയിലെ ഓഫീസ് അനധികൃതമായണ് നിർമിച്ചതെന്ന് ആരോപിച്ച് മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ കങ്കണക്കെതിരെ നിലപാട് കടുപ്പിച്ചത്.