നടി കങ്കണ റനൗട്ടിന്റെ മുംബെയിലെ ഓഫീസ് പൊളിച്ചതിൽ മഹാരാഷ്ട്ര സർക്കാറിൽ ഭിന്നത. കങ്കണയെ കേന്ദ്രീകരിച്ച് വിവാദം കൊഴുക്കുന്നത് സർക്കാറിന് ഗുണം ചെയ്യില്ലെന്നാണ് എൻസിപി അടക്കമുള്ള ഘടക കക്ഷികളുടെ നിലപാട്. മഹാരാഷ്ട്ര സർക്കാറിനും മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും എതിരെ ബിജെപി പിന്തുണയോടെയാണ് ആഞ്ഞടിക്കുന്നത്. മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കങ്കണയുടെ കെട്ടിടം പൊളിച്ചത്
തിടുക്കത്തിലായെന്ന് എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ അഭിപ്രായപ്പെട്ടു. നോട്ടീസ് നൽകി 24 മണിക്കൂറിനുള്ളിൽ കെട്ടിടം പൊളിച്ചത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമം ലംഘിച്ച് കെട്ടിടം പണിത മറ്റ് താരങ്ങൾക്ക് കൂടുതൽ സമയം നൽകിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. വിഷയത്തിൽ ശിവസേന ഏകപക്ഷീയമായി തീരുമാനം എടുത്ത് മുന്നോട്ട് പോവുകയാണെന്ന് കോൺഗ്രസിലും അഭിപ്രായമുണ്ട്.
കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കെട്ടിടം അനധികൃതമാണെന്നും 24 മണിക്കൂറിനകം പൊളിച്ച് നീക്കണമെന്നും കാണിച്ച് മുൻസിപ്പൽ കോർപ്പറേഷൻ കങ്കണക്ക് നോട്ടീസ് നൽകിയിരുന്നത്. അനുവദിച്ച സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കൽ ആരംഭിച്ചത്.
മുൻസിപ്പൽ കോർപ്പറേഷന്റെ നടപടിക്കെതിരെ കങ്കണ റനൗട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ബാബർ രാമജന്മഭൂമി തകർത്തതിന് സമാനമായ നടപടിയെന്നാണ് കങ്കണ പ്രതികരിച്ചത്. കെട്ടിടം പൊളിക്കുന്ന ചിത്രം നടി സമൂഹ മാധ്യമങ്ങലൂടെ പങ്കുവെച്ചു.
മുംബൈ നഗരത്തിനെതിരായ കങ്കണയുടെ പ്രസ്താവന വിവാദം കത്തിനിൽക്കെയാണ് കെട്ടിടം പൊളിക്കാൻ ബിഎംസി നോട്ടീസ് നൽകിയത്. മയക്കുമരുന്നു ഉപയോഗിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കങ്കണക്കെതിരെ ഉടൻ കേസ് റജിസ്റ്റർ ചെയ്യും.