ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്ക്നൗ പ്രത്യേക സിബിഐ കോടതി സെപ്റ്റംബർ 30 ന് വിധി പറയും. എൽ കെ അദ്വാനി ഉൾപ്പെടെയുള്ള പ്രതികൾ അന്നേ ദിവസം കോടതിയിൽ ഹാജരാകണം. മുരളീമനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാഭാരതി എന്നിവർ ഉൾപ്പെടെ കേസിൽ 32 പ്രതികളാണുള്ളത്. സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവാണ് കേസിൽ വിധി പറയുക.
ഓഗസ്റ്റ് 31 നകം കേസിൽ വിധി പറയണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിധി പറയാനുള്ള സമയം സുപ്രീം കോടതി സെപ്റ്റംബർ 30 വരെ നീട്ടി നൽകി. 1992 ഡിസംബർ ആറിനാണ് സംഘപരിവാർ സംഘടനകൾ ബാബറി മസ്ജിദ് തകർത്തത്. തർക്കഭൂമിയിൽ കടന്നു കയറിയാണ് കർസേവകർ പള്ളി പൊളിച്ചത്. രാമജന്മഭൂമി കൈയ്യേറി ബാബർ പള്ളി നിർമിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം.