ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച പണത്തിൽ നിരോധിത നോട്ടുകളും. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചത്. ഏകദേശം 50 കോടി രൂപയുടെ മൂല്യം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.നിരോധിച്ച് 4 വർഷം കഴിഞ്ഞിട്ടും നോട്ടുകൾ ലഭിക്കുന്നത് ക്ഷേത്രത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇവ ബാങ്കിൽ നിക്ഷേപിക്കാൻ അനുവദിക്കണമെന്ന് ക്ഷേത്രം അധികൃതർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. നിരോധിക്കുന്നതിന് മുമ്പ് കൈവശം ഉണ്ടായിരുന്ന നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല.
2016 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ 500,1000 കറൻസികൾ നിരോധിച്ചത്. സാമ്പത്തിക വ്യവസ്ഥയിലെ കള്ളപ്പണം കണ്ടെത്തുന്നതിനായിരുന്നു നോട്ടുകൾ നിരോധിച്ചത്. എന്നാൽ ഈ നടപടി വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിരോധിച്ച നോട്ടുകൾ കൈവശം വെക്കുന്നതോ, ക്രയവിക്രയം നടത്തുന്നതോ കുറ്റകരമാണ്.