ഉത്തർപ്രദേശിലെ ഹഥ്രസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീട്ടുതടങ്കലിലാക്കി. ഹഥ്രസിലെ ദളിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ദില്ലിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പൊലീസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
'നമ്മുടെ സഹോദരിയെ കുടുംബത്തിന്‍റെ അഭാവത്തിൽ, കുടുംബത്തിന്‍റെ സമ്മതമില്ലാതെ അർധരാത്രിയിൽ പൊലീസ് സംസ്കരിച്ചതെങ്ങനെയാണെന്ന് ലോകം മുഴുവൻ കണ്ടു. സർക്കാരിന്‍റെയും പൊലീസിന്‍റെയും ധാർമികത മരിച്ചു. ബുധനാഴ്ച രാത്രിയോടെ എന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സഹാരൻപുരിലെ വീട്ടിൽ തടങ്കലിലാക്കുകയും ചെയ്തു. എങ്കിലും ഇതിനെതിരെ പോരാടും' -ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു. പൊലീസ് നല്‍കിയ നോട്ടീസും അദ്ദേഹം ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
അതേസമയം, ഉന്നത അധികാരികളുടെ നിർദേശപ്രകാരം പുലർച്ചെ 2.30ന് കുടുംബത്തെ പോലും അറിയിക്കാതെ ബലമായി പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത് ക്രൂരമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ജീവിച്ചിരുന്നപ്പോൾ അവളെ സംരക്ഷിച്ചില്ല. ആക്രമിക്കപ്പെട്ട് കഴിഞ്ഞിട്ടും അവൾക്ക് മതിയായ ചികിൽസ കൊടുത്തില്ല എന്നും അവര്‍ കുറ്റപ്പെടുത്തി.