രാഷ്‌ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി മാത്രം പുതിയ വിമാനം വാങ്ങിയതിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. സിയാച്ചിൻ, ലഡാക് എന്നിവിടങ്ങളിലുള്ള സൈനികർക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിനു പകരം പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനായി 8400 കോടി രൂപയുടെ വിമാനമാണ് വാങ്ങിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി സ്വന്തം ആവശ്യങ്ങൾക്ക് മാത്രമാണ് പരിഗണന നൽകാറെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 60 ലക്ഷം ജാക്കറ്റുകൾ, 67 ലക്ഷം ഷൂസ്, ശരീരത്തിന് ചൂട് നൽകുന്ന 30 ലക്ഷം വസ്ത്രങ്ങൾ, 16.8 ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ എന്നിവ വാങ്ങാമായിരുന്നത്രയും പണത്തിനാണ് പ്രധാനമന്ത്രി വിമാനം വാങ്ങിയതെന്നും രാഹുൽ പറഞ്ഞു.
സിയാച്ചിൻ ലഡാക്ക് മേഖലകളിലെ സൈനികർക്ക് വസ്ത്രങ്ങളുടെയും മറ്റും ക്ഷാമം ഉണ്ടെന്ന് കാണിക്കുന്ന പത്ര വാർത്തയോടൊപ്പമാണ് രാഹുൽ ട്വീറ്റ് ചെയ്തത്.