കൊവിഡ് പശ്ചാത്തലത്തിൽ തന്റെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപത്തിന്റെ നികുതി കുറക്കുന്നതിനായി സൂപ്പർ സ്റ്റാർ രജനികാന്ത് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിഷയത്തിൽ കോടതിയിൽ നിന്നും രൂക്ഷ വിമർശനമേറ്റ രജനി ഹൈക്കോടതിയെ സമീപിച്ചത് തെറ്റായ തീരുമാനം ആണെന്ന് അഭിപ്രായപ്പെട്ടു.
രജനിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര വിവാഹ മണ്ഡപവുമായി ബന്ധപ്പെട്ടാണ് രജനി കോടതിയെ സമീപിച്ചത്. വിവാഹമണ്ഡപത്തിനുമേൽ കോർപറേഷൻ വലിയ തുക നികുതിയായ് ചുമത്തിയതിനെ തുടർന്നാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. കോർപറേഷനിൽ സമർപ്പിക്കേണ്ട പരാതി കോടതിയിൽ കൊണ്ടുവന്ന് രജനി കോടതിയുടെ സമയം പാഴാകയാണെന്ന് കോടതി വിമർശിച്ചു. എന്നാൽ, കോർപറേഷനിൽ പരാതി സമർപ്പിച്ചതിന് ശേഷവും മറുപടിയൊന്നും ലഭിക്കാതിരുന്നതിനാലാണ് കോടതിയെ സമീപിച്ചതെന്ന് താരം വ്യക്തമാക്കി.
6.5 ലക്ഷം രൂപയാണ് കോർപറേഷൻ നികുതിയിനത്തിൽ രജനിയോഡ് അടക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, സ്ഥാപനത്തിൽ പ്രവർത്തനമൊന്നും നടക്കുന്നില്ലെങ്കിൽ 50 ശതമാനം വരെ നികുതി ഇളവിന് അപേക്ഷിക്കാമെന്നും അതാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും രജനിയുടെ അഭിഭാഷകൻ വിജയൻ സുബ്രഹ്മണ്യൻ പറഞ്ഞു. കോടതി ഹർജി തള്ളിയതിനെ തുടർന്ന് മുഴുവൻ നികുതിയും താരം അടച്ചു. 6.56 ലക്ഷം രൂപയാണ് പിഴയടക്കം രജനി അടച്ചത്.