14 ദിവസത്തോളമായി കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയുടെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തി. മുംബൈ സേവ്രി ആശുപത്രിയിലാണ് സംഭവം. 27 കാരനായ രോഗി ക്ഷയരോഗ ബാധിതനുമായിരുന്നു. രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്നതും, എല്ലാ ദിവസവും വൃത്തിയാക്കേണ്ടതുമായ ടോയ്‌ലറ്റ് ആയിരുന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ രണ്ടാഴ്ചയോളം മൃതദേഹം അവിടെ കിടന്നു.
സംഭവത്തെകുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും വാർഡിൽ ജോലി ചെയ്തിരുന്ന 40 ആശുപത്രി ജീവനക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ആദ്യഘട്ടത്തില്‍ രോഗിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ സൂര്യബാൻ യാദവ് എന്ന 27 കാരനെ ഇതേ വാർഡിൽ നിന്ന് ഒക്ടോബർ 4 മുതൽ കാണാതായതായി കണ്ടെത്തുകയായിരുന്നു.
ടിബി രോഗികൾ ആശുപത്രിയിൽ നിന്നും കാണാതാകുന്നത് സാധാരണ സംഭവമാണ് എന്നാണ് സൂപ്രണ്ട് ഡോ. ലളിത്കുമാർ ആനന്ദെ പറയുന്നത്. സെപ്റ്റംബർ 30-നാണ് കൊവിഡ് സ്ഥിരീകരിച്ച യാദവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.