രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിടു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ യാത്രയ്ക്കായി പരിഷ്‌കരിച്ച രണ്ട് ബോയിംഗ് 777 വിമാനങ്ങളില്‍ രണ്ടാമത്തേത് ഇന്ന് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തും. ഓഫിസ് മുറിയും മീറ്റിംഗ് റൂമുമെല്ലാം ഉള്‍പ്പെട്ട ആദ്യത്തെ വിമാനം ഒക്ടോബറില്‍ എത്തിയിരുന്നു. ബോയിംഗ് 777-300 ER വിമാനങ്ങള്‍ 2018ല്‍ ഇന്ത്യയിലെത്തുകയും കസ്റ്റമൈസേഷനുവേണ്ടി ഡല്ലാസിലെ ഒരു ബോയിംഗ് കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയുമാണ്.
ഈ രണ്ട് വിമാനങ്ങള്‍ക്കും യു എസ് പ്രസിഡന്റിന്റെ വ്യോമസേനയ്ക്ക് തുല്യമായ രീതിയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു വിമാനം സജ്ജീകരിച്ചിരിക്കുന്നത്.നവീകരിച്ച രണ്ട് ബോയിംഗ് 747 വിമാനങ്ങള്‍ക്ക് 34 കോടി രൂപയാണ് ചിലവ്. ഇതുവരെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമെല്ലാം വിദേശയാത്ര ചെയ്യേണ്ടി വരുമ്പോഴെല്ലാം എയര്‍ ഇന്ത്യയുടെ വിമാനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ട് വിമാനങ്ങളും ഓഗസ്റ്റില്‍ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി മാറ്റുകയായിരുന്നു.ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നോ എയര്‍ ഇന്ത്യയില്‍ നിന്നോ ഉളള പൈലറ്റുകളായിരിക്കും ഈ വിമാനങ്ങള്‍ പറത്തുക.
രാഷ്‌ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി മാത്രം പുതിയ വിമാനം വാങ്ങിയതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിയാച്ചിൻ, ലഡാക് എന്നിവിടങ്ങളിലുള്ള സൈനികർക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിനു പകരം പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനായി 8400 കോടി രൂപയുടെ വിമാനമാണ് വാങ്ങിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്.