ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ 'പതാക' പരാമർശത്തിൽ പ്രതിഷേധിച്ച് 3 പിഡിപി നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. മുൻ എംപി ടി എസ് ബാജ്വ, മുൻ എംഎൽഎ വേദ് മഹാജൻ, മുൻ സംസ്ഥാന സെക്രട്ടറി ചൗദരി ഹുസൈൻ അലി വഫ എന്നിവരാണ് രാജിവെച്ചത്. ദേശീയ പതാകയെക്കുറിച്ചുള്ള മെഹബൂബയുടെ പരാമർശം രാജ്യസ്നേഹത്തിന് മുറിവേൽപ്പിക്കുന്ന രീതിയിലുള്ളതാണെന്നാണ് നേതാക്കൾ ആരോപിച്ചത്.
പാർട്ടി സ്ഥാപിതമായതു മുതൽ എല്ലാ കാര്യത്തിലും കൂടെനിന്നിട്ടുണ്ടെങ്കിലും മെഹബൂബയുടെ അടുത്ത കാലത്തെ പ്രവർത്തികളോട് വിയോജിപ്പുണ്ടെന്നും തങ്ങളുടെ രാജ്യസ്നേഹത്തെ മുറിവേൽപ്പിച്ചുവെന്നും സംയുക്തമായി നൽകിയ രാജിക്കത്തിൽ മൂവരും സൂചിപ്പിച്ചു. ത്രിവർണ പതാകക്കെതിരെ അവർ നടത്തിയ പരാമർശങ്ങളോട് കടുത്ത വിയോജിപ്പുണ്ടെന്നും ദേശീയ പതാക നമ്മുടെ വ്യക്തിത്വത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണെന്നും വേദ് മഹാജൻ പറഞ്ഞു.
ജമ്മു കശ്മീരിന് അതിന്റെ പതാക തിരിച്ചു ലഭിക്കുന്ന ദിവസം മാത്രമേ ഇന്ത്യൻ പതാകയും കയ്യിലെടുക്കൂ എന്ന മെഹബൂബയുടെ പരാമർശത്തിനെതിരെയാണ് നേതാക്കള്‍ പ്രതിഷേധിച്ചത്. മേഹബൂബയുടെ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.