ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ബീഹാർ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി. സർക്കാറിന്റെ ഉദ്ദേശ്യങ്ങളും പ്രവൃത്തികളും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സോണിയ വിഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. വീഡിയോ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അഹങ്കാരം കൊണ്ട് കണ്ണുമൂടപ്പെട്ട സർക്കാരാണ് ഇപ്പോൾ ബീഹാറിലുള്ളതെന്നും അവർ സമൂഹത്തെ നയിക്കുന്നത് നേരായ വഴിയിലൂടെയല്ലെന്നും സോണിയ ആരോപിച്ചു. വെറും പൊള്ളയായ വാഗ്ദാനങ്ങളും മോശം ചെയ്തികളും മാത്രമാണ് സർക്കാരിന് കൈമുതലായിട്ടുള്ളതെന്നും കോൺഗ്രസ് ഇടക്കാല അധ്യക്ഷ വ്യക്തമാക്കി. സംസ്ഥാനം പ്രതിസന്ധിഘട്ടത്തിലാണെന്നും ദളിത് പിന്നോക്കവിഭാഗത്തിലുള്ളവരെ സർക്കാർ കാലങ്ങളായി അടിച്ചമർത്തുകയാണെന്നും അവർ ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്ഡൗൺ രാജ്യത്തെയൊന്നാകെ പ്രതിസന്ധിയിലാഴ്ത്തിയെന്ന് സോണിയ അഞ്ച് മിനിറ്റോളം നീണ്ടുനിന്ന വിഡിയോയിൽ പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ബുധനാഴ്ച നടക്കും.16 ജില്ലകളിലെ 71 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. 10,066 സ്ഥാനാർഥികളാണ് മത്സരത്തിലുള്ളത്. എന്നാല്‍, ബീഹാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രചാരണം മുന്നേറുന്നത്. പ്രചാരണവേദികളില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം മാസ്‌ക് പോലും ധരിക്കാതെയാണ് തടിച്ചുകൂടിയത്.