ആഡംബരമായ കാറുകൾ ഉപേക്ഷിച്ച് സൈക്കിൾ ഉപയോഗിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി. ഡൽഹിയിലെ വായുമാലിനികരണം സംബന്ധിച്ച് ലഭിച്ച ഹർജി പരിഗണിക്കുന്നതിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് എസ് എ ബോംബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
അയൽ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നത് മാത്രമല്ല ഡൽഹിയിൽ വായുമലിനീകരണം വർദ്ധിക്കാൻ കാരണമായതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മനോഹരമായ കാറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും ജനങ്ങൾ ഇനിമുതൽ സൈക്കിൾ ഉപയോഗിച്ച് ശീലിക്കണമെന്നും കോടതി പറഞ്ഞു.
ഇതിനുപിന്നാലെ, വായുമലിനീകരണം കുറക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയെ അറിയിച്ചു. വായുമലിനീകരണം കാരണം ഏതെങ്കിലുമൊരു വ്യക്തി അസുഖബാധിതനായാൽ ഉത്തരവാദിത്തപ്പെട്ടവരേക്കൊണ്ട് മറുപടി പറയിക്കുമെന്നും കോടതി സോളിസിറ്റര്‍ ജനറലിന് താക്കീത് നൽകി. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ കാരണം അന്വേഷിക്കാനും അത് തടയുവാനുമായി സുപ്രീംകോടതി റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് മദൻ.ബി.ലോക്കൂർ അധ്യക്ഷനായ ഏകാംഗ സമിതിയെ നിയമിച്ചിരുന്നു.