വാളയാർ പീഡന കേസിലെ മൂന്നാം പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ദളിത് സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറാണ് തൂങ്ങി മരിച്ചത്. ചേർത്തലയിലെ വീടിനുള്ളിലാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ പോക്സോ തെളിയിക്കാനാകാത്തത്തിനാൽ ആ വകുപ്പിൽ നിന്നും പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്. അതിനെത്തുടർന്ന് കേസിൽ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പ്രതി ആത്മഹത്യ ചെയ്തത്. കേസിലെ അഞ്ച് പ്രതികൾക്കെതിരെയും പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി നിരവധി വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെൺകുട്ടിയെ അവര്‍ താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്ക് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കി.