ഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അലിബാഗ് മുൻസിപ്പൽ സ്കൂളിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും തലോജ ജയിലിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് റായ്ഗഡ് പൊലീസ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് അർണബ് സമൂഹമാധ്യമങ്ങളിൽ സജീവമാണെന്ന കാര്യം റായ്ഗഡ് ക്രൈംബ്രാഞ്ച് പൊലീസ് കണ്ടെത്തിയത്. മറ്റാരുടെയോ ഫോൺ വഴിയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഇടപെട്ടത്. അറസ്റ്റ് സമയത്തുതന്നെ അർണബിന്റെ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു. ആരുടെ ഫോൺ ആണ് അർണബ് ഉപയോഗിച്ചതെന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2018ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോട് അപമാര്യാദയായി പെരുമാറിയതിന് മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് അർണബിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.