ഡല്‍ഹി: റിപ്പബ്ലിക് ടിവി, ടൈംസ് നൗ എന്നീ ചാനലുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. 34 പ്രമുഖ ബോളിവുഡ് നിർമ്മാതാക്കളും നാല് വ്യവസായ അസോസിയേഷനുകളും സമർപ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ മാധ്യമ വിചാരണ നടത്തുന്നതില്‍നിന്നും, അവരുടെ സ്വകാര്യതയില്‍ ഇടപെടുന്നതിൽ നിന്നും രണ്ട് ചാനലുകളെയും വിലക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ഇരു ചാനലുകളും ഹിന്ദി സിനിമ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ചതായും ഹര്‍ജിയിൽ പറയുന്നുണ്ട്. ഇതിനെത്തുടര്‍ന്നാണ്, ചാനലുകളിലോ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ അപകീർത്തികരമായ ഉള്ളടക്കമുള്ള വിഷയങ്ങള്‍ അപ്‌ലോഡ് ചെയ്യാനോ പ്രദർശിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് രാജീവ് ശക്തിർ നേതൃത്വം നല്‍കിയ ഹൈക്കോടതി ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. കൂടാതെ, കേബിൾ ടിവി നിയമങ്ങളും പ്രോഗ്രാം കോഡുകളും പാലിക്കുമെന്ന് ഇരു ചാനലുകളുടെയും അഭിഭാഷകൻ നൽകിയ ഉറപ്പും കോടതി രേഖപ്പെടുത്തി.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെത്തുടർന്ന് ഹിന്ദി ചലച്ചിത്ര വ്യവസായ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ചാനലുകൾ നടത്തിയ നിരുത്തരവാദപരവും അപകീർത്തികരവുമായ പരാമർശങ്ങളെ കോടതി അപലപിച്ചു. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, കൺസൾട്ടിംഗ് എഡിറ്റർ പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ ചീഫ് എഡിറ്റർ രാഹുൽ ശിവശങ്കർ, ഗ്രൂപ്പ് എഡിറ്റർ നവിക കുമാർ എന്നിവര്‍ക്കെതിരെയാണ് ഒക്ടോബർ 12ന് പ്രമുഖര്‍ ഹര്‍ജി സമർപ്പിച്ചത്.