അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ആത്മഹത്യാപ്രേരണകേസിൽ അർണബിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായ 50,000 രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനസർക്കാർ വൈരാഗ്യത്തോടെ ഇത്തരം നടപടികൾ സ്വീകരിച്ചാൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആരോപിച്ചു. പണം നല്കാനുള്ളതിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമെന്താണെന്നും കോടതി ചോദ്യ ചെയ്തു. ആത്മഹത്യാപ്രേരണ കേസ് ഇവിടെ എങ്ങനെ നിലനില്ക്കുമെന്നും കോടതിയാരാഞ്ഞു.
മറ്റു രണ്ടു പ്രതികൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇടക്കാല ജാമ്യം നൽകണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ, അർണബ് സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
2018 ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോട് അപമാര്യാദയായി പെരുമാറിയതിന് മറ്റൊരു കേസു കൂടി മുംബൈ പൊലീസ് അർണബിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.