ശ്രീനഗര്‍: ഇന്ത്യ-പാക് നിയന്ത്രണ രേഖകളില്‍ വീണ്ടും വെടിവെപ്പ്. ഗുരെസ്, ഉറി മേഖലകളിൽ അപ്രതീക്ഷിതമായി പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 5 സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു. 6 പ്രദേശവാസികള്‍ ഉള്‍പ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയതു.
അക്രമണത്തെ പ്രതിരോധിച്ച ഇന്ത്യൻ സേന എട്ട് പാകിസ്ഥാൻ സൈനികരെ വധിച്ചു. പന്ത്രണ്ടോളം പാക് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈനികരിൽ 4 പേരും ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥാനുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. നിരവധി പ്രവേശവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്. ധവർ, കേരൻ, ഉറി, നൗഖം എന്നീ മേഖലകളിലെ നിയന്ത്രണ രേഖകളിലാണ് പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിനിർത്തൽ നിയമം ലംഘിച്ചത്. കേരൻ മേഖലയിൽ പാകിസ്ഥാൻ കടന്നുകയറാൻ ശ്രമിക്കുന്നതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആഴ്ചയിൽ പാകിസ്ഥാന്റെ രണ്ടാമത്തെ കടന്നുകയറ്റ ശ്രമമാണ് ഇത്.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലും പാകിസ്ഥാൻ വെടിവെപ്പ് നടത്തിയിട്ടുണ്ട്. അക്രമണത്തിൽ 2 സൈനിക പോർട്ടർമാർ ഉൾപ്പെടെ എഴോളം പേർക്ക് പരിക്കേറ്റു. ജനവാസ മേഖലകളെ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് ശ്രീനഗർ പ്രതിരോധ മേഖല വക്താവ് കേണൽ രാജേഷ് കാളിയ അറിയിച്ചു. അക്രമണത്തിൽ വീരമൃത്യു വരിച്ച എല്ലാ സൈനികർക്കും രാജ്യത്തിന്റെ ആദരം അർപ്പിക്കുന്നതായി കേണൽ പറഞ്ഞു.