ബിലിവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 13 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.
അതിനിടെ, ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ-യും തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം. ബിലിവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രാഥമിക വിവര ശേഖരണം സിബിഐ നടത്തിക്കഴിഞ്ഞു. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമകും അന്വേഷണം നടത്തുക.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ വൻ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതായിരുന്നു ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ. നികുതി നിയമങ്ങളെ മറികടക്കാനും കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിച്ചും ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ കുറിച്ചും ക്രമക്കേടുകളിലെ പങ്കാളികളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നാണ് സൂചന.