ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് അദ്ദേഹം റിമാന്‍ഡില്‍ കഴിയുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, കേസിൽ ജാമ്യം തേടി കമറുദ്ദീൻ ഹൈക്കോടതിയെ സമീപിക്കും. കമറുദ്ദീന്‍ കടുത്ത പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ കമറുദ്ദീൻ അറസ്റ്റിലായ ആദ്യ മൂന്നു കേസുകളിലാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേസുകളുടെ എണ്ണം കൂടുകയും കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമറുദ്ദീൻ ജാമ്യ അപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുന്നത്.
ജാമ്യാപേക്ഷ നൽകിയാലും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിൽ സമയമെടുക്കും എന്നാണ് വിലയിരുത്തൽ. ഇതിനിടെ എം എൽ എയെ 36 കേസുകളിൽ കൂടി ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. രണ്ടു കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.