പാട്ന: മുതിർന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എൻഡിഎ എംഎൽഎമാരെ വിലക്കുവാങ്ങാൻ ശ്രമിക്കുന്നുവെന്ന് ബീഹാർ മുൻ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ട്വിറ്റർ വഴിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
'റാഞ്ചിയിൽനിന്നും ലാലു യാദവ് എൻഡിഎ എംഎൽഎമാരെ വിളിച്ച് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്നു. ജയിലിൽ നിന്ന് ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നും അതിൽ നിങ്ങൾ വിജയിക്കില്ലെന്നും ഞാനയാളെ വിളിച്ചറിയിച്ചു.' സുശീൽ കുമാർ മോദി ട്വീറ്റ് ചെയ്തു. ലാലു യാദവ് എംഎല്‍എമാരെ വിളിച്ചു എന്നവകാശപ്പെടുന്ന ഫോൺ നമ്പർ കൂടെ ചേർത്താണ് സുശീൽ ട്വീറ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബീഹാർ തെരഞ്ഞെടുപ്പിൽ വൻ പോരാട്ടത്തിനൊടുവിലാണ് എൻഡിഎ സഖ്യം അധികാരത്തിലെത്തിയത്. ഇതിൽ 75 സീറ്റ് നേടി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലയുറപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാലു യാദവിനെതിരെ രൂക്ഷ വിമർശനവുമായി സുശീൽ മോദി രംഗത്തെത്തിയിരിക്കുന്നത്. ബീഹാർ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ് ഈ ആരോപണം എന്നതും ശ്രദ്ധേയമാണ്.