നാല് മാസത്തെ ഇടവേളക്ക് ശേഷം പാചക വാതക വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.
കോവിഡ് ഭീതിക്കിടയിലും പാചക വാതക വില വർധിപ്പിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ഇരുട്ടടി ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. കഴിഞ്ഞ 10 ദിവസം തുടർച്ചയായി ഇന്ധനവിലയും അടിക്കടി ഉയരുകയാണ്.
കോവിഡ് ആശങ്കയ്‌ക്കിടയിലും അവശ്യസാധനങ്ങൾ എത്തിച്ച് വിലവർധന പിടിച്ചു നിർത്താൻ സംസ്ഥാനസർക്കാർ ശ്രമിച്ചുവരികയാണ്. തമിഴ്നാട്ടിലും കർണാടകയിലും വിളവെടുപ്പുകാലം തുടങ്ങിയതോടെ പച്ചക്കറിയുടെ വില കുറഞ്ഞിട്ടുണ്ട്. 100 കടന്ന സവാളവില 50 രൂപയിലെത്തി. മറ്റ് പച്ചക്കറികളുടെ വിലയും താഴോട്ടാണ്. ഈ സാഹചര്യത്തിൽ ഇന്ധനവില വർധിക്കുമ്പോൾ വിലക്കുറവിന്റെ ഗുണം സാധാരണക്കാരന് ലഭിക്കില്ല.
ആവശ്യസാധനങ്ങൾക്ക് പുറമെ തുണി, ആഡംബരവസ്തുക്കൾ എന്നിവയുടെ വിലയും വർധിക്കും. ദിവസവും 1,500മുതൽ 2,000വരെ ചരക്കുലോറികൾ വാളയാർ കടന്ന് എത്തുന്നു. 500മുതൽ 1,000 വരെ ലോറികൾ മറ്റ് ചെക്ക്പോസ്റ്റുകളിലൂടെയും എത്തുന്നു.