ദിസ്പൂര്‍: അസാമില്‍ ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം പൗരത്വഭേദഗതി നിയമത്തിനെതിരെയുളള പ്രതിഷേധം പുനനാരംഭിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രമുളളപ്പോഴാണ് വെളളിയാഴ്ച്ച പ്രതിഷേധം പുനരാരംഭിച്ചത്. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (നെസോ), ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ (എഎഎസ്‌യു), അസാം ജതിയാബാടി യുവചത്രപരിഷത്ത് (എജെവൈസിപി), കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) തുടങ്ങി പതിനെട്ട് സംഘടനകളുടെ നേതൃത്വത്തിലാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ പുനരാരംഭിച്ചത്.
നെസോയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും വെളളിയാഴ്ച്ച കരിദിനമായി പ്രഖ്യാപിച്ചു. പൗരത്വഭേദഗതി നിയമം പാസാക്കിയ 2019 ഡിസംബര്‍ 11ഉം കരിദിനമായി പ്രഖ്യാപിച്ചിരുന്നു. പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് നെസോ ചീഫ് അഡ്വൈസര്‍ സമുചല്‍ ഭട്ടാചാര്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം എ എ എസ് യു, എ ജെ വൈ സി പി എന്നിവരുമായ ചേര്‍ന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്നലെ കെ എം എസ്എസ് ശിവസാഗറില്‍ പ്രതിഷേധപ്രകടനം നടത്തി. ശനിയാഴ്ച്ച സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കാനും പദ്ധതിയുണ്ട്.
സിഎഎ നിലവില്‍ വന്നാല്‍ ബംഗ്ലാദേശില്‍ നിന്നുളള അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വരവിന് കാരണമാകുമെന്നും അത് തദ്ദേശവാസികള്‍ക്ക് ഉപദ്രവമായിത്തീരുമെന്നുമെന്നതുമാണ് സംഘടനകളുടെ എതിര്‍പ്പിനു കാരണം. സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ച കെഎംഎസ്എസ് സ്ഥാപകന്‍ അഖില്‍ ഗോഗോയ് ഇനിയും ജയില്‍മോചിതനായിട്ടില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വര്‍ഷം അസാമില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പോലീസ് വെടിവയ്പ്പിനിടെ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിയതിന് സംസ്ഥാനത്തുടനീളം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പത്തു ദിവസത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ എതിര്‍പ്പു പ്രകടിപ്പിക്കുകയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തത്.