ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടര്‍ന്നു. എന്നാല്‍ ഇന്ന് രാവിലെ പോലീസിന്റെ അപ്രതീക്ഷിത നടപടി ഉണ്ടാവുകയായിരുന്നു.
പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പൊലീസ് സമരം ചെയ്യുന്ന സ്ഥലത്തെത്തി നഴ്സുമാരെ നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം. ഒ.പിയടക്കം ബഹിഷ്കരിച്ചാണ് സമരം. കേന്ദ്രസർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സമരം നടത്തരുതെന്നും എല്ലാവരും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അഭയാര്‍ഥിച്ചിരുന്നു. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.