പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനുദിനം വർധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ ഉയര്‍ത്തുകയാണ്. ഒമ്പതുമാസത്തിനിടെ പാചകവാതകത്തിന് 190 രൂപയാണ് കൂട്ടിയത്. ഡിസംബറിൽ മാത്രം രണ്ടു തവണയായി 100 രൂപ കൂട്ടി. കഴിഞ്ഞ ദിവസം 50 രൂപയും. ഇതോടെ ഒരു സിലിണ്ടറിന് 769 രൂപയായി. ഇന്ധന വിലയും അനുദിനം ഉയരുന്നതിനാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പെട്രോളിന് 100 രൂപയിലധികം നല്‍കേണ്ട സ്ഥിതിയാണുള്ളത്.
പാചക വാതകത്തിനുള്ള സബ്‌സിഡി കഴിഞ്ഞ മെയ് മുതൽ കിട്ടുന്നില്ല. പ്രതിഷേധമുയർന്നിട്ടും ആദ്യമൊന്നും അധികൃതർ പ്രതികരിച്ചില്ല. സെപ്‌തംബറിൽ വില 594 ആയി കുറഞ്ഞതോടെ സർക്കാർ വിചിത്രമായ വിശദീകരണം നൽകി. സബ്‌സിഡി സിലിൻഡറിന്റെയും സബ്‌സിഡിരഹിത സിലിൻഡറിന്റെയും വില തുല്യമായെന്നും, സബ്‌സിഡിയുടെ ആവശ്യം ഇനിയില്ലെന്നുമായിരുന്നു വാദം. പിന്നീട് സിലിൻഡറിനു 175 രൂപ വർധിച്ചെങ്കിലും സബ്‌സിഡി പുനഃസ്ഥാപിച്ചിട്ടില്ല. വില കുറഞ്ഞ അവസരം മുതലെടുത്ത് സബ്‌സിഡി എന്ന പരിപാടി തന്നെ അവസാനിപ്പിക്കുകയാണ് മോഡി സർക്കാർ ചെയ്‌തത്.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർദ്ധനവ്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത്. എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികളാണ്, ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുയാണ് ചെയ്തുവരുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ച് വില നിശ്ചയിക്കുന്നത്.
മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയിൽ അടിക്കടി വില ഉയരുന്നത് പണപ്പെരുപ്പം കൂടുതൽ രൂക്ഷമാക്കും. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ പുറത്തെടുക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഇന്ധന വിലയും പാചകവാതക വിലയും തുടരെ വർദ്ധിക്കുന്നത്.