കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പുകേസിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി. കെ. സുബൈര്‍ രാജിവെച്ചു. രാജി കത്ത് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് സമര്‍പ്പിച്ചു. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത്. സുബൈർ അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി നേതൃത്വത്തിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കത്വ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് മുഈനലി തങ്ങൾ ഉൾപ്പെടെ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുംവിധം പ്രതികരിച്ചിരുന്നു. കത്വ, ഉന്നാവോ കേസുകളിലെ ഇരകള്‍ക്കായി പിരിച്ചെടുത്ത പണം ഇതുവരെയും കൈമാറിയില്ലെന്ന ആരോപണമാണ് ഫെബ്രുവരി ആദ്യവാരം യൂസഫ് പടനിലം ഉന്നയിച്ചത്. 48 ലക്ഷം രൂപ പിരിച്ചതില്‍ ഒരുരൂപ പോലും ഇരകളുടെ കുടുംബത്തിന് കൈമാറിയിട്ടില്ല. 2019ല്‍ പികെ ഫിറോസ് നടത്തിയ യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വകമാറ്റിയെന്നും യൂസഫ് പടനിലം ആരോപിച്ചിരുന്നു.