സ്വവർഗവിവാഹം മൗലികാവകാശമല്ലെന്നും അതിന് നിയമപരമായ അംഗീകാരം നൽകാൻ കോടതികൾ തയ്യാറാവരുതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ആണും പെണ്ണും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് രാജ്യത്ത് നിയമസാധുതയുള്ളത്. രാജ്യത്തെ സാമൂഹിക– സാംസ്കാരിക മൂല്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല. സ്വവര്‍ഗരതിയെ നിയമപരമാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും.
വിവാഹം എന്നത് അടിസ്ഥാനപരമായി രണ്ട് വ്യക്തികളുടെ സാമൂഹിക അംഗീകാരമുള്ള കൂടിച്ചേരലാണ്. അത് ക്രമീകരിക്കാത്ത വ്യക്തിഗത നിയമങ്ങള്‍ വഴി നിയന്ത്രിക്കപ്പെടുന്നു. ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം ഏതെങ്കിലും വ്യക്തിഗത നിയമങ്ങളിലോ സ്റ്റാറ്റിയൂട്ടറി നിയമങ്ങളിലോ അംഗീകരിക്കുന്നില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. വിവാഹത്തെ നിയമപരമായി അംഗീകരിക്കുന്നതിലൂടെ അത്തരമൊരു ബന്ധം ഔപചാരികമാക്കാന്‍ അനുവദിക്കുമോ എന്ന ചോദ്യം അടിസ്ഥാനപരമായി നിയമനിര്‍മാണ സഭകളാണ് തീരുമാനിക്കേണ്ടത്. ഇത് ഒരിക്കലും ജുഡീഷ്യല്‍ വിധിന്യായത്തിന്റെ വിഷയമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം എന്നിവ പ്രകാരം സ്വവർഗ വിവാഹത്തിന് അനുമതി തേടുന്ന ഹർജികൾ ഹൈക്കോടതിക്ക് മുന്നിലുണ്ട്. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കപ്പെടണമെന്ന് അടുത്തിടെ പോപ്പ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായിരുന്നു. പോപ്പിന്റെ നിലപാടിനെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും സ്വാഗതം ചെയ്തു. എന്നാൽ, സുപ്രീംകോടതിയും കേന്ദ്രസർക്കാരും സ്വവർഗ വിവാഹത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.