കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തിൽ മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുൻ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിയാണ് പ്രധാന എതിരാളി. ഭവാനിപുരയിൽ നിന്നാണ് കഴിഞ്ഞ തവണ മമത ജയിച്ചത്. ബിജെപി വെല്ലുവിളി നേരിടാൻ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ മമത പ്രഖ്യാപിച്ചിരുന്നു. താൻ തെരുവില്‍ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം മമത പറഞ്ഞു.ബിജെപി സ്ഥാനാർത്ഥിയായ സുവേന്ദു അധികാരി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. തൃണമുലിലെ ആഭ്യന്തരപ്രശ്‌നത്തെ തുടര്‍ന്നാണ് സുവേന്ദു തൃണമൂല്‍ വിട്ടത്.
മമത ബാനര്‍ജിക്ക് ശിവസേനയും എൻസിപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും ശിവസേന വ്യക്തമാക്കി. ബംഗാള്‍ കടുവ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മമതയെ വിശേഷിപ്പിച്ചു.
പശ്ചിമബംഗാളില്‍ മാര്‍ച്ച് 27-മുതല്‍ ഏപ്രില്‍ 29-വരെ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാവും.