കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ഇവിടെ ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും നേമം എം.എല്‍.എയുമായ ഒ. രാജഗോപാല്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും രാജഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്. 'കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. രണ്ടോ മൂന്നോ ഘടകങ്ങള്‍ ഉണ്ട്. ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്. ഇവിടെയുള്ളവര്‍ ചിന്തിക്കും, സംവദിക്കും, ഇത് വിദ്യാസമ്പന്നരായ സമൂഹത്തിന്റെ ശീലങ്ങളാണ്. അതൊരു പ്രശ്‌നമാണ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് എന്നതും ബിജെപിയുടെ വളര്‍ച്ചക്ക് തടസ്സമാകുന്നുവെന്ന് രാജഗോപാല്‍ വിലയിരുത്തുന്നു. എന്നാല്‍, ബിജെപി പതുക്കെ വളരുന്നുണ്ടെന്നും, ആ വളര്‍ച്ചക്ക് ഒരു സ്ഥിരതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുമുന്നണിക്കാണ് മുൻതൂക്കമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. പിണറായി വിജയന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യയുന്നതില്‍ മിടുക്കുള്ളയാളാണ്. നല്ലത് കണ്ടാല്‍ അഭിനന്ദിക്കണം. അതാണ് സത്യസന്ധത. രാഷ്ട്രീയക്കാരനാകുമ്പോള്‍ കള്ളമാണ് പറയേണ്ടത് എന്നൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.