അസമില്‍ ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് ഇവിഎം മെഷീന്‍ കണ്ടെടുത്തു. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്‍റെ കാറില്‍ നിന്നാണ് ഇവിഎമ്മുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസമിലെ കരിംഗഞ്ചിൽ നിയോഗിച്ച നാല് പോളിംഗ് ഉദ്യോഗസ്ഥരെ ഇലക്ഷൻ കമ്മീഷൻ സസ്‌പെൻഡ് ചെയ്തു. ഇവിഎം ഉപയോഗിച്ച ബൂത്തുകളിലെ വോട്ടെടുപ്പ് രദ്ധാക്കാനും റീപോളിംഗ് നടത്താനും കമ്മീഷന്‍ ഉത്തരവിട്ടു.
സംഭവം അതീവ ഗുരുതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകളുടെ ഉപയോഗം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പുനര്‍വിചിന്തനം നടത്തണമെന്നും, ഇത്തരം സംഭവങ്ങള്‍ സാധാരണമായി തീരുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
രതബാരി നിയോജകമണ്ഡലത്തിലെ ഇന്ദിര എംവി സ്‌കൂളിലെ വോട്ടിംഗ് സെന്ററിലെ പ്രിസൈഡിംഗ് ഉദ്യോഗസ്ഥനും സംഘവും വോട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ അവരുടെ കാര്‍ തകരാറിലായെന്നും, മറ്റൊരു കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിപ്പോവുകയായിരുന്നു എന്നുമാണ് ബിജെപിയുടെ വിശദീകരണം. എന്നാല്‍, അവര്‍ക്ക് ലഭിച്ചതാകട്ടെ പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്‍റെ കാറായിരുന്നു എന്നതാണ് വിചിത്രം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചു വരികയാണെന്ന് അസമിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.